തിരുവനന്തപുരം: സ്ഥാനാര്‍ഥി സംഗമം പരിപാടിക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വേദിയിൽ വച്ച് ലഭിച്ച നിവേദനം കീറിക്കളഞ്ഞെന്ന ആരോപണത്തിൽ വിശദീകരണവുമായി മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റംലത്ത്.
റംലത്ത് നൽകിയ കുറിപ്പാണ് വി.ഡി. സതീശന് വേദിയിൽ കീറിക്കളഞ്ഞത്. സംഭവത്തിൽ റംലത്ത് നൽകുന്ന വിശദീകരണത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് അനുകൂലികൾ പുറത്തുവിട്ടത്. നിവേദനം കീറിക്കളഞ്ഞെന്നത് വ്യാജ പ്രചാരണമാണെന്ന് റംലത്ത് വീഡിയോയിൽ പറയുന്നു.
സ്ഥാനാര്‍ഥി സംഗമം എന്ന പരിപാടിക്കിടെ തന്റെ സ്ഥലത്ത് നടക്കുന്ന ഒരു പ്രശ്നത്തെപ്പറ്റി ചെറിയൊരു നിർദേശം പ്രതിപക്ഷ നേതാവിനെ അറിയിക്കേണ്ടതുണ്ടായിരുന്നു. ഒരു ചെറിയ തുണ്ട് പേപ്പറിലെഴുതിയാണ് അത് താന്‍ വി.ഡി. സതീശന് നൽകിയതെന്ന് റംലത്ത് പറയുന്നു.
എന്നാൽ പ്രതിപക്ഷ നേതാവ് അത് വായിച്ചെന്നും ശേഷം അത് കൈവശം സൂക്ഷിക്കേണ്ടെന്ന് കരുതി
കീറി നശിപ്പിച്ചതാണെന്ന് റംലത്ത് വ്യക്തമാക്കി. സതീശന്റെ പരിപാടിയിലെ ജനപങ്കാളിത്തം കണ്ടാണ് എതിർ കക്ഷികൾ ഇത്തരത്തിൽ പ്രചാരണം നടത്തുന്നതെന്നും റംലത്ത് ആരോപിച്ചു.
തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു കാര്യവും പ്രതിപക്ഷ നേതാവിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും റംലത്ത് കൂട്ടിച്ചേർത്തു.